റിയാദ്: പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സൗദി അറേബ്യയുടെ അചഞ്ചലമായ പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിലെ ഇർഖ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. അന്താരാഷ്ട്ര സമാധാനം നിലനിർത്തുന്നതിനും ആഗോള വെല്ലുവിളികളെ നേരിടുന്നതിനും സുഹൃദ് രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള സൗദിയുടെ പ്രതിബദ്ധത യോഗം ഊന്നിപ്പറഞ്ഞു. മേഖലയിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ സൗദി അറേബ്യ വഹിക്കുന്ന നേതൃപരമായ പങ്കിനെ മന്ത്രിസഭ പ്രകീർത്തിച്ചു.
വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി സുപ്രധാന കരാറുകൾക്കും തീരുമാനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലകളിൽ മറ്റ് രാജ്യങ്ങളുമായി സഹകരിക്കാനുള്ള സൗദിയുടെ നീക്കം ‘വിഷൻ 2030’-ന്റെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണെന്ന് യോഗം വിലയിരുത്തി. കൂടാതെ, രാജ്യത്തിന്റെ ആഭ്യന്തര വികസന പദ്ധതികളുടെ പുരോഗതിയും വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളും യോഗം അവലോകനം ചെയ്തു. ആഗോള തലത്തിൽ സുരക്ഷിതവും സുസ്ഥിരവുമായ ഒരു സാഹചര്യം കെട്ടിപ്പടുക്കുന്നതിൽ സൗദി അറേബ്യ എന്നും മുൻനിരയിലുണ്ടാകുമെന്ന് മന്ത്രിസഭ പ്രസ്താവിച്ചു.



