ദോഹ/മനാമ: മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ കടുക്കുന്നതിനിടെ, തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ 61 ഇറാനിയൻ മിസൈലുകൾ ബഹ്‌റൈൻ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. ശനിയാഴ്ച പുലർച്ചെയാണ് പശ്ചിമേഷ്യയെ നടുക്കിയ ഈ മിസൈൽ ആക്രമണമുണ്ടായത്. ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തർ തങ്ങളുടെ പൗരന്മാരോടും താമസക്കാരോടും വീടിനുള്ളിൽ തന്നെ കഴിയണമെന്ന് അടിയന്തര നിർദ്ദേശം നൽകി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേഖലയിലെ വ്യോമാതിർത്തികളിൽ മിസൈൽ സാന്നിധ്യം വർദ്ധിച്ചതോടെ അതീവ ജാഗ്രതയിലാണ് ഗൾഫ് രാജ്യങ്ങൾ.
ബഹ്‌റൈന് പുറമെ യുഎഇ, കുവൈത്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലും ഇറാൻ സമാനമായ ലംഘനങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായതായാണ് പ്രാഥമിക വിവരം. ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ തങ്ങളുടെ രാജ്യത്തിന് വലിയ ഭീഷണിയാണെന്ന് ബഹ്‌റൈൻ അധികൃതർ വ്യക്തമാക്കി. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജിസിസി രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.



