തഴയപ്പെടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.കെ. ശൈലജ; സി.പി.എം സെക്രട്ടേറിയറ്റിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അതൃപ്തി അറിയിച്ചതായി റിപ്പോർട്ട്. തന്നെ മാത്രം മാറ്റിനിർത്തുന്നത് എന്തിനാണെന്ന് ശൈലജ നേതൃത്വത്തോട് ചോദിച്ചതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മട്ടന്നൂർ മണ്ഡലത്തിൽ നിന്നും തന്നെ മത്സരിപ്പിക്കേണ്ടതില്ലെന്ന നേതൃത്വത്തിന്റെ തീരുമാനമാണ് ശൈലജയെ ചൊടിപ്പിച്ചത്. പാർട്ടിയിലെ മറ്റ് പല സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കുമ്പോൾ തന്നെ മാത്രം ഒഴിവാക്കുന്നത് എന്തിനാണെന്ന ചോദ്യം ശൈലജ മുതിർന്ന നേതാക്കൾക്ക് മുന്നിൽ ഉന്നയിച്ചു. കണ്ണൂർ ജില്ലാ നേതൃത്വം സമർപ്പിച്ച സാധ്യതാ പട്ടികയിൽ ശൈലജയുടെ പേരില്ലായിരുന്നു.

സുരക്ഷിതമായ സീറ്റുകളിൽ രണ്ട് ടേം പൂർത്തിയാക്കിയവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന പാർട്ടി നയമാണ് ശൈലജയെ ഒഴിവാക്കാൻ കാരണമായി പറയുന്നത്. എന്നാൽ, പേരാവൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ താൻ തയ്യാറാണെന്ന് ശൈലജ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ആരും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനിച്ചു. നിലവിലെ മന്ത്രിമാരെല്ലാം തന്നെ മത്സരരംഗത്തുണ്ടാകും.

മട്ടന്നൂരിൽ ശൈലജയെ മത്സരിപ്പിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന നേതൃത്വം, പേരാവൂർ മണ്ഡലത്തിലെ സാധ്യതകൾ പരിശോധിച്ചുവരികയാണ്. ഇതിൽ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന യോഗത്തിലുണ്ടാകും.

Related Articles

- Advertisement -spot_img

Latest Articles