ടെഹ്‌റാൻ :ഇറാൻറെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാന്ധി ആശുപത്രിക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. അമേരിക്കയുമായി ചേർന്നുള്ള സൈനിക നടപടിയുടെ ഭാഗമായാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആശുപത്രിയുടെ ഉൾവശത്ത് അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതിന്റെയും രോഗികളെ ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യുഎസ്-ഇസ്രായേൽ സൈനിക നടപടിയുടെ രണ്ടാം ദിവസമാണ് ഈ ആശുപത്രി ആക്രമിക്കപ്പെട്ടത്. മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായുള്ള ഗാന്ധി റോഡിലാണ് ഗാന്ധി ആശുപത്രി സ്ഥിതിചെയ്യുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാലമായുള്ള സൗഹൃദത്തിന്റെയും സാംസ്കാരിക ബന്ധത്തിന്റെയും പ്രതീകമാണ് ഗാന്ധിയുടെ പേരിൽ ഇവിടെയുള്ള സ്ഥാപനങ്ങൾ.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയത്. ടെഹ്‌റാനിലെ സർക്കാർ കേന്ദ്രങ്ങളും വ്യോമസേനയുടെ ആസ്ഥാനങ്ങളും ലക്ഷ്യമാക്കി നൂറോളം യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ഇറാനും ഇസ്രായേലിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.



