നികോസിയ: സൈപ്രസിലെ ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് (RAF) താവളമായ അക്രോതിരിയിൽ ഇറാന്റെ ഡ്രോൺ പതിച്ചതായി സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലൈഡ്സ് അറിയിച്ചു. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ‘ഡ്രോൺ ആക്രമണം’ നടന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ആളപായമില്ലെന്നും നാശനഷ്ടങ്ങൾ വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി. മുൻകരുതൽ നടപടിയെന്ന നിലയിൽ സൈനിക താവളത്തിലെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇറാനെതിരെയുള്ള പ്രതിരോധ ആക്രമണങ്ങൾക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകാനുള്ള അമേരിക്കയുടെ അഭ്യർഥന പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ അംഗീകരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. ഇറാന്റെ ‘സ്കോർച്ച്ഡ് എർത്ത്’ (Scorched-earth) തന്ത്രത്തിനെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ ഭാഗമായാണ് ബ്രിട്ടന്റെ ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ഇറാന്റെ സൈനിക-ഭരണ നേതൃത്വത്തെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും ആരംഭിച്ച അതിശക്തമായ ആക്രമണത്തിന്റെ തുടർച്ചയായാണ് മേഖലയിൽ സംഘർഷം പടരുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന്, ഇസ്രായേൽ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, യുഎഇ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടി നൽകുകയാണ്. സൈപ്രസിന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും ഖത്തറിൽ നിന്ന് പറന്നുയർന്ന ബ്രിട്ടീഷ് ടൈഫൂൺ വിമാനം ഒരു ഇറാനിയൻ ഡ്രോൺ വെടിവെച്ചിട്ടതായും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അറിയിച്ചു. ഇറാന്റെ മിസൈൽ കേന്ദ്രങ്ങളെ തകർക്കാൻ ബ്രിട്ടനിലെ ഗ്ലൗസെസ്റ്റർഷയറിലുള്ള ആർഎഎഫ് ഫെയർഫോർഡ്, ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ എന്നീ താവളങ്ങൾ അമേരിക്ക ഉപയോഗിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



