റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ടെലിഫോണിൽ വിളിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ അറിയിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ സൈനിക സംഘർഷങ്ങളും അത് മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്കും സ്ഥിരതക്കും ഉയർത്തുന്ന ഭീഷണികളും ഇരുനേതാക്കളും ചർച്ച ചെയ്തു. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേൽ ഇറാൻ നടത്തിയ കടന്നുകയറ്റങ്ങളെയും വ്യോമാക്രമണങ്ങളെയും ശക്തമായി അപലപിച്ച പ്രധാനമന്ത്രി മോദി, ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ പൂർണ്ണ ഐക്യദാർഢ്യം സൗദിക്ക് വാഗ്ദാനം ചെയ്തു.
സൗദി അറേബ്യയുടെ സുരക്ഷക്കും പ്രാദേശിക അഖണ്ഡതക്കും നേരെയുള്ള ഏതൊരു വെല്ലുവിളിയെയും ഇന്ത്യ എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ഇരുനേതാക്കളും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. ഇതോടൊപ്പം, സംഘർഷഭരിതമായ സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിൽ കിരീടാവകാശി കാണിക്കുന്ന ശ്രദ്ധയ്ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. മേഖലയിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.



