ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാന ചർച്ചകൾക്കും തയ്യാറാണെന്ന സൂചന നൽകി ഇറാൻ. എന്നാൽ യുദ്ധം അവസാനിപ്പിക്കാനായി മൂന്ന് പ്രധാന ഉപാധികളാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാന്റെ പരമാധികാരവും അന്താരാഷ്ട്ര അവകാശങ്ങളും അമേരിക്കയും ഇസ്രായേലും ഔദ്യോഗികമായി അംഗീകരിക്കുക, ഫെബ്രുവരി 28 മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ ഇറാന് സംഭവിച്ച സാമ്പത്തിക-സൈനിക നഷ്ടങ്ങൾക്ക് കൃത്യമായ പരിഹാരം നൽകുക, ഭാവിയിൽ ഇറാന് നേരെ ആക്രമണങ്ങൾ നടത്തില്ലെന്ന് അമേരിക്കയും ഇസ്രായേലും രേഖാമൂലം ഉറപ്പ് നൽകുക എന്നിവയാണ് ഈ വ്യവസ്ഥകൾ.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പാകിസ്ഥാൻ അധികൃതർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ എക്സിലൂടെയാണ് (X) പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ചർച്ചകളിൽ റഷ്യയും പാകിസ്ഥാനും മധ്യസ്ഥത വഹിക്കണമെന്നാണ് ഇറാൻ ആഗ്രഹിക്കുന്നത്. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനായി റഷ്യൻ പ്രസിഡന്റ് പുടിൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നിർദ്ദേശങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഈ പുതിയ നീക്കം സംഘർഷം കുറയ്ക്കുന്നതിനുള്ള ശുഭസൂചനയായി രാഷ്ട്രീയ നിരീക്ഷകർ കാണുമ്പോഴും, മുന്നോട്ട് വെച്ച കടുത്ത ഉപാധികൾ അമേരിക്കയും ഇസ്രായേലും അംഗീകരിക്കുമോ എന്നതിലാണ് ലോകം ഉറ്റുനോക്കുന്നത്.



