18.5 C
Saudi Arabia
Thursday, March 12, 2026
spot_img

ആദ്യ ആറ് ദിനങ്ങളിൽ യുഎസ് ചെലവിട്ടത് 11.3 ബില്യൺ ഡോളർ; ഇറാൻ യുദ്ധം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നു

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ആദ്യ ആറ് ദിവസങ്ങളിൽ മാത്രം അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ ചെലവഴിച്ചത് 11.3 ബില്യൺ ഡോളറിലധികം (ഏകദേശം 9.4 ലക്ഷം കോടി രൂപ) എന്ന് റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ നടന്ന അടച്ചിട്ട യോഗത്തിൽ പെന്റഗൺ ഉദ്യോഗസ്ഥർ നൽകിയ കണക്കുകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. ടർഗെറ്റുകളെ തകർക്കാൻ ഉപയോഗിച്ച അത്യാധുനിക ആയുധങ്ങൾക്കും (Munitions), ഇറാൻ മിസൈലുകളെ പ്രതിരോധിക്കാൻ ഉപയോഗിച്ച ഇന്റർസെപ്റ്ററുകൾക്കുമായിട്ടാണ് തുകയുടെ സിംഹഭാഗവും ചെലവായത്. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം ഏകദേശം 5.6 ബില്യൺ ഡോളർ ആയുധങ്ങൾക്കായി ചെലവഴിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ, യുദ്ധത്തിന് മുന്നോടിയായുള്ള സൈനിക വിന്യാസത്തിന്റെ ചെലവുകൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ യഥാർത്ഥ ചെലവ് ഇതിലും എത്രയോ മടങ്ങായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ പ്രതിദിനം ശരാശരി ഒരു ബില്യൺ ഡോളറോളം അമേരിക്കയ്ക്ക് ഈ യുദ്ധത്തിൽ നഷ്ടപ്പെടുന്നുണ്ട്. ഈ വൻ സാമ്പത്തിക ബാധ്യത മറികടക്കാൻ 50 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ടിനായി ട്രംപ് ഭരണകൂടം ഉടൻ തന്നെ കോൺഗ്രസിനെ സമീപിക്കുമെന്നാണ് സൂചന. എന്നാൽ, രാജ്യത്ത് വിലക്കയറ്റവും ഇന്ധനക്ഷാമവും വർധിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സാധ്യതയുണ്ട്.

യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയിരിക്കുകയാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതും ഷിപ്പിംഗ് നിരക്കുകൾ കുത്തനെ ഉയർന്നതും അമേരിക്കൻ വിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധം നീണ്ടുപോയാൽ പ്രതിരോധ ബജറ്റ് 1.5 ട്രില്യൺ ഡോളറായി വർധിപ്പിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. ആയുധ ശേഖരം അതിവേഗം തീരുന്നതും അത് പുനഃസ്ഥാപിക്കാൻ എടുക്കുന്ന കാലതാമസവും അമേരിക്കൻ സൈന്യത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

 

Related Articles

- Advertisement -spot_img

Latest Articles