ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 11 രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദ്ദേശം നൽകി. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി. 2026 വരെ ഈ നിയന്ത്രണം തുടരാനാണ് നിലവിലെ തീരുമാനം. ഇറാൻ, ഇറാഖ്, ഇസ്റാഈൽ, ജോർദാൻ, ലെബനൻ, കുവൈത്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ബഹ്‌റൈൻ, ഖത്തർ, ഒമാൻ , ജോർദാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളുടെ ആകാശപരിധിയിലൂടെയുള്ള യാത്രകൾ ഒഴിവാക്കാനാണ് പ്രധാനമായും നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള പല അന്താരാഷ്ട്ര സർവീസുകളും ദൈർഘ്യമേറിയ ബദൽ പാതകൾ സ്വീകരിക്കേണ്ടി വരും.
വ്യോമപാത മാറ്റുന്നത് യാത്രാ സമയത്തിലും ഇന്ധനച്ചെലവിലും വലിയ വർധനവുണ്ടാക്കും. ഇത് വിമാന ടിക്കറ്റ് നിരക്കുകൾ ഉയരാൻ കാരണമായേക്കുമെന്ന് വ്യവസായ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യുദ്ധമേഖലകളിലൂടെ വിമാനങ്ങൾ പറക്കുന്നത് മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള വലിയ അപകടസാധ്യതകൾക്ക് വഴിവെക്കുമെന്നതിനാലാണ് അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഡി.ജി.സി.എ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ ഇതിനോടകം തന്നെ തങ്ങളുടെ സർവീസുകളിൽ മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കി.



