ലണ്ടൻ/ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലൂടെ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ സുരക്ഷിതമായി യാത്ര പൂർത്തിയാക്കി. മാർച്ച് 2-ന് ശേഷം ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം അഥവാ ലൊക്കേഷൻ സിഗ്നലുകൾ ഓഫ് ചെയ്യാതെ ഈ പാതയിലൂടെ സഞ്ചരിക്കുന്ന ഇത്തരത്തിലുള്ള ആദ്യ കപ്പലാണിതെന്ന് സമുദ്ര വ്യാപാര വാർത്താ ഏജൻസിയായ ‘ലോയ്ഡ്‌സ് ലിസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ലാറക് ദ്വീപിന് സമീപത്തുകൂടിയാണ് കപ്പൽ സഞ്ചരിച്ചത്. ഇറാൻ അധികൃതരുടെ അനുമതിയോടെ സഞ്ചരിക്കുന്ന കപ്പലുകൾക്കായി നിലവിൽ രൂപപ്പെട്ടുവരുന്ന ‘സുരക്ഷിത പാത’ (Safe Corridor) വഴിയാണ് ഈ യാത്ര നടന്നതെന്നാണ് സൂചന.
കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി കപ്പൽ അതിന്റെ ലക്ഷ്യസ്ഥാനം “ഇറാനിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ” എന്ന് മാറ്റിയിരുന്നു. ഇറാന്റെ പരിശോധനകളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ഒഴിവാകാൻ സ്വീകരിച്ച ഈ തന്ത്രം വിജയിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില കപ്പലുകൾ ലൊക്കേഷൻ സിഗ്നലുകൾ ഓഫ് ചെയ്ത് തീവ അപകടകരമായ രീതിയിൽ ഈ പാത മുറിച്ചുകടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത്തരം നീക്കങ്ങൾ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. മറ്റ് ചില കപ്പലുകളാകട്ടെ തങ്ങൾ ചൈനീസ് ഉടമസ്ഥതയിലുള്ളതോ ചൈനീസ് ജീവനക്കാരുള്ളതോ ആയ കപ്പലുകളാണെന്ന് സിഗ്നലുകൾ നൽകിയാണ് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി മറികടക്കുന്നത്.



