ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രമുഖ നഗരമായ റാസൽഖൈമക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മുന്നറിയിപ്പ്. നഗരവാസികൾ ഉടനടി ഒഴിഞ്ഞുപോണമെന്നും ഏതു നിമിഷവും ആക്രമണം ഉണ്ടാകാമെന്നുമാണ് ഭീഷണി. ഇറാനിയൻ ദ്വീപുകൾക്കെതിരെ സൈനിക നീക്കങ്ങൾ നടത്താൻ റാസൽഖൈമ ഉപയോഗിച്ചതിനാലാണ് ഈ നഗരത്തെ ലക്ഷ്യമിടുന്നതെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കി. ജനങ്ങൾക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകാാനുള്ള വഴികൾ കൃത്യമായി അടയാളപ്പെടുത്തിയ മാപ്പും ഇറാൻ ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. മേഖലയിൽ യുദ്ധപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ യു.എ.ഇക്ക് നേരെയുണ്ടായ ഈ നീക്കം വലിയ പ്രകോപനമായാണ് വിലയിരുത്തപ്പെടുന്നത്.
ഫെബ്രുവരി 28-ന് ഇറാനു നേരെ അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ചത് മുതൽ പശ്ചിമേഷ്യയിൽ സംഘർഷം പാരമ്യത്തിലാണ്. ഈ കാലയളവിൽ രാജ്യത്തിന് നേരെ വന്ന നിരവധി ഇറാനിയൻ ഡ്രോണുകളും മിസൈലുകളും തങ്ങൾ വിജയകരമായി തടഞ്ഞതായി യു.എ.ഇ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ റാസൽഖൈമയെ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇറാന്റെ ഭീഷണി ഉയരുന്നത്. നിലവിലെ സാഹചര്യത്തിൽ യു.എ.ഇ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.



