ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ കേവലം ഒരു വെടിനിർത്തൽ കൊണ്ട് മാത്രം സാധിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ജപ്പാനിലെ ക്യോഡോ വാർത്താ ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ നയം വ്യക്തമാക്കിയത്. യുദ്ധം പൂർണ്ണമായും ശാശ്വതമായും അവസാനിക്കണമെന്നും ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കില്ലെന്നതിന് കൃത്യമായ ഗ്യാരണ്ടി വേണമെന്നുമാണ് ടെഹ്‌റാന്റെ നിലപാട്. കഴിഞ്ഞ വർഷങ്ങളിലെ സാഹചര്യം ആവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ യുദ്ധം ഞങ്ങളുടേതല്ല, ഇത് ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ അവർ ആക്രമണം തുടങ്ങിയത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്,” അരാഗ്‌ചി പറഞ്ഞു. ഇറാൻ നിലവിൽ നടത്തുന്നത് വെറും പ്രതിരോധം മാത്രമാണെന്നും അത് ആവശ്യമുള്ള കാലത്തോളം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെന്നും ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് നിയന്ത്രണമുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജപ്പാൻ പോലുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കാൻ തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട് ടോക്കിയോയുമായി ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഫെബ്രുവരി 28-ന് തുടങ്ങിയ അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കും സൈനിക താവളങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. എന്നാൽ തങ്ങളുടെ പ്രതിരോധ വീര്യം തകർക്കാൻ ഇത്തരം നീക്കങ്ങൾക്കാവില്ലെന്ന് ഇറാൻ ആവർത്തിക്കുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിവിധ രാജ്യങ്ങൾ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത അരാഗ്‌ചി, പക്ഷേ അമേരിക്കയുടെ ഭാഗത്തുനിന്ന് ആത്മാർത്ഥമായ നീക്കങ്ങൾ ഉണ്ടാകുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.



