മസ്‌കറ്റ്/സലാല: ഒമാന്റെ പരമാധികാരത്തിന് നേരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം. ശനിയാഴ്ച സലാല തുറമുഖത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ ‘വഞ്ചനാപരവും ഭീരുത്വപരവും’ എന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും ഇതിന്റെ ഉറവിടത്തെയും ലക്ഷ്യത്തെയും കുറിച്ച് ഉന്നതതല അന്വേഷണം നടന്നുവരികയാണെന്നും ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ തുടരുന്ന അക്രമങ്ങളെയും സൈനിക നീക്കങ്ങളെയും ഒമാൻ അപലപിക്കുന്നതായും സമാധാനത്തിനായി ‘സജീവ നിഷ്പക്ഷത’ എന്ന നയം രാജ്യം തുടരുമെന്നും ഒമാൻ അറിയിച്ചു.
ശനിയാഴ്ച സലാല തുറമുഖം ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളിൽ ഒന്ന് പതിച്ചതിനെത്തുടർന്ന് അവിടെ ജോലി ചെയ്തിരുന്ന ഒരു പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റതായും ഒരു ക്രെയിനിന് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേസമയം, സലാല തുറമുഖത്തിന് അകലെയല്ലാതെ കടലിൽ വെച്ച് ഒരു അമേരിക്കൻ ചരക്ക് കപ്പലിനെ ലക്ഷ്യം വെച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഒമാന്റെ പരമാധികാരത്തെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും തുറമുഖത്തെ ആക്രമണം തങ്ങളുടെ ഭാഗത്തുനിന്നല്ലെന്നും ഇറാൻ വ്യക്തമാക്കി.
പശ്ചിമേഷ്യൻ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ഒമാനിലെ സലാല, ദുകം, സോഹാർ തുറമുഖങ്ങൾക്ക് നേരെയും ഇതിനകം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സലാല തുറമുഖത്തെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പ്രമുഖ കപ്പൽ ഗതാഗത കമ്പനികളായ മെർസ്ക് (Maersk), ഹാപാഗ് ലോയിഡ് (Hapag-Lloyd) എന്നിവർ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാനും എല്ലാ കക്ഷികളും തയ്യാറാകണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു



