ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യൻ തീരത്ത് വ്യാഴാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ ഭൂചലനത്തിൽ ഒരാൾ കൊല്ലപ്പെടുകയും സുനാമി തിരമാലകൾ തീരത്തടിക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മോലുക്ക കടലിൽ (Molucca Sea) 35 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. വടക്കൻ സുലവേസി പ്രവിശ്യയിലെ മനാഡോ നഗരത്തിൽ കെട്ടിടം തകർന്നു വീണാണ് ഒരാൾ മരണപ്പെട്ടത്; അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഭൂചലനത്തെത്തുടർന്ന് സമുദ്രനിരപ്പിൽ മാറ്റം അനുഭവപ്പെടുകയും വടക്കൻ മിനാഹാസയിൽ 75 സെന്റീമീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.
ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ജാഗ്രതാനിർദ്ദേശം നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. മിനിറ്റുകളോളം നീണ്ടുനിന്ന പ്രകമ്പനത്തെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും തെരുവുകളിലേക്ക് ഓടിയിറങ്ങി. ടെർണേറ്റ്, ബിറ്റുംഗ് തുടങ്ങിയ മേഖലകളിൽ ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. പസഫിക് ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇന്തോനേഷ്യയിൽ ഭൂചലനങ്ങളും സുനാമിയും പതിവാണെങ്കിലും ഇത്തവണത്തെ ശക്തമായ പ്രകമ്പനം ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് പടർത്തിയത്



