സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് തസ്തികകളിൽ നൂറ് ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കിക്കൊണ്ട് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (HRSD) ഉത്തരവിട്ടു. ഏപ്രിൽ അഞ്ചു മുതൽ പ്രാബല്യത്തിൽ വന്ന ഈ പരിഷ്കരണത്തിലൂടെ പുതുതായി 69 തൊഴിലുകളെയാണ് പൂർണ്ണമായും സ്വദേശികൾക്കായി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ വിവർത്തകർ (Translators), സെക്രട്ടറിമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, സെക്യൂരിറ്റി ഗാർഡുകൾ, ഹോട്ടൽ റിസപ്ഷനിസ്റ്റുകൾ, കാഷ്യർമാർ, ഹ്യൂമൻ റിസോഴ്‌സ് ക്ലർക്കുമാർ തുടങ്ങി വിവിധ മേഖലകളിലെ തസ്തികകൾ ഉൾപ്പെടുന്നു. ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്ക് ലഭ്യമാക്കുന്നതിനൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും പിന്തുണയും നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ ഉത്തരവ് പ്രകാരം ട്രാൻസ്ലേറ്റർ, ടൈപ്പിസ്റ്റ്, സ്റ്റോർ കീപ്പർ, ബോഡിഗാർഡ്, കസ്റ്റംസ് ബ്രോക്കർ തുടങ്ങിയ തസ്തികകളിൽ ഉടനടി സ്വദേശിവൽക്കരണം നടപ്പിലാക്കണം. എന്നാൽ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റർ, പി.ആർ.ഒ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, റിക്രൂട്ട്‌മെന്റ് സ്പെഷ്യലിസ്റ്റ്, വിവിധ വിഭാഗങ്ങളിലെ മാനേജർമാർ തുടങ്ങി അവശേഷിക്കുന്ന 50 തസ്തികകളിൽ നിയമം നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് ആറുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ മാറ്റങ്ങൾ വരുത്താത്ത കമ്പനികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു തൊഴിലാളി മാത്രമുള്ള സ്ഥാപനമാണെങ്കിൽ പോലും ഈ തസ്തികകളിൽ സ്വദേശിയെ നിയമിക്കണമെന്ന നിബന്ധന ബാധകമായിരിക്കും.



