വാഷിംഗ്ടൺ: അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയ ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഡൊണാൾഡ് ട്രംപും പ്രമുഖ വാർത്താ മാധ്യമമായ സി.എൻ.എന്നും തമ്മിലുള്ള വാക്പോര് പുതിയ തലങ്ങളിലേക്ക് കടക്കുന്നു.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപപ്പെട്ട രണ്ടാഴ്ചത്തെ വെടിനിർത്തൽ ഉടമ്പടിയെ ട്രംപ് ഭരണകൂടം നയതന്ത്ര വിജയമായി ആഘോഷിക്കുമ്പോൾ, തീരുമാനത്തിന്റെ സുതാര്യതയെയും ലക്ഷ്യങ്ങളെയും സി.എൻ.എൻ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ തർക്കത്തിന് ആധാരമായത്.
ഇറാൻ വിഷയത്തിൽ ട്രംപ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത് വെറും താത്കാലികമായ ഒരു രാഷ്ട്രീയ നാടകം മാത്രമാണെന്നുമാണ് സി എൻ എൻ റിപ്പോർട്ട് ചെയ്തത്. ഇതിനെതിരെ ട്രൂത്ത് സോഷ്യലിലൂടെ കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്.
നൈജീരിയയിൽ നിന്നുള്ള ഒരു വ്യാജ വാർത്താ സൈറ്റുമായി ബന്ധപ്പെട്ട പ്രസ്താവനയാണ് സി.എൻ.എൻ നൽകിയതെന്നും ഇത് വഞ്ചനാപരവും തെറ്റുമാണെന്നും അദ്ദേഹം പറയുന്നു. വാർത്തക്ക് പിന്നിൽ ക്രിമിനൽ നടപടികളുണ്ടോ അതോ ഏതെങ്കിലും വ്യക്തിയുടെ പക്കൽ നിന്ന വന്നതാണോ എന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്. പ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും സി.എൻ.എന്നിനോട് ട്രംപ് ആവശ്യപ്പെട്ടു. അന്വേഷണ ഫലം ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി നിലനിൽക്കുന്ന സി എൻ എൻ – ട്രംപ് ശത്രുതയുടെ ഏറ്റവും പുതിയ അധ്യായമാണിത്. ട്രംപിന്റെ ആദ്യ ഭരണകാലം മുതൽക്കേ സി.എൻ.എന്നിനെ ‘ഫേക്ക് ന്യൂസ്’ എന്ന് മുദ്രകുത്തിക്കൊണ്ടാണ് അദ്ദേഹം നേരിട്ടിട്ടുള്ളത്. 2020-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ വാദങ്ങളെ ‘വലിയ കള്ളം’ എന്ന് വിശേഷിപ്പിച്ചത് വഴി സി.എൻ.എൻ അദ്ദേഹത്തിന്റെ സ്ഥിരം ശത്രുവായി മാറി.
മാധ്യമപ്രവർത്തകനായ ജിം അക്കോസ്റ്റയുടെ വൈറ്റ് ഹൗസ് പ്രവേശനം തടഞ്ഞതുൾപ്പെടെയുള്ള മുൻകാല സംഭവങ്ങൾ ഇവർ തമ്മിലുള്ള ബന്ധം എത്രത്തോളം വഷളാണെന്ന് തെളിയിക്കുന്നതാണ്.
നിലവിലെ ഇറാൻ സാഹചര്യത്തിൽ, ശത്രുരാജ്യത്തിന്റെ പ്രചാരണങ്ങൾക്ക് സി.എൻ.എൻ വേദി ഒരുക്കുന്നുവെന്നാണ് വൈറ്റ് ഹൗസിന്റെ ആരോപണം. എന്നാൽ ഭരണകൂടത്തിന്റെ വീഴ്ചകളും അനാവശ്യമായ യുദ്ധഭീഷണികളും തുറന്നുകാട്ടുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് സി.എൻ.എന്നും നിലപാടെടുക്കുന്നു. നയതന്ത്ര തലത്തിലുള്ള സന്ധി നീളുമോ എന്നതിനേക്കാൾ, അമേരിക്കൻ മാധ്യമരംഗത്തെ ഈ വലിയ ഏറ്റുമുട്ടലാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.



