ഇസ്‌ലാമാബാദ്: ഇസ്ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കൻ പ്രതിനിധികൾക്ക് ഇറാനിയൻ സംഘത്തിന്റെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഭാവി ലക്ഷ്യമിട്ടുള്ള നിരവധി ക്രിയാത്മക നിർദ്ദേശങ്ങൾ തങ്ങൾ ചർച്ചകളിൽ അവതരിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, അമേരിക്കയുടെ നിലപാടുകൾ വിശ്വാസയോഗ്യമല്ലായിരുന്നുവെന്നും ഇത് ചർച്ചകളുടെ പുരോഗതിയെ ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചകളിൽ നിന്ന് പിന്മാറി മടങ്ങിയതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ ഔദ്യോഗിക പ്രതികരണം. സമാധാനത്തിനുള്ള വലിയ അവസരമാണ് അമേരിക്കയുടെ നിലപാടുകൾ മൂലം നഷ്ടമായതെന്ന സൂചനയാണ് ഇറാനിയൻ പ്രതിനിധി സംഘം നൽകുന്നത്. ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വീണ്ടും ആശങ്കയിലായിരിക്കുകയാണ്.



