ദുബൈ: ‘അപകടങ്ങളില്ലാത്ത ഒരു ദിവസം’ എന്ന പേരിൽ പുതിയ റോഡ് സുരക്ഷാ പദ്ധതി ആരംഭിച്ച് യുഎഇ അഭ്യന്തര മന്ത്രാലയം. ഫെഡറൽ ട്രാഫിക് കൗൺസിലിന്റെ നേതൃത്വത്തിൽ പോലീസുമായി സഹകരിച്ചാണ് രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നത്.
പുതിയ കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളെ ഒരു പോർട്ടൽ വഴി സുരക്ഷിത ഡ്രൈവിംഗ് രീതികൾ പാലിക്കാൻ പ്രതിജ്ഞ എടുപ്പിക്കുകയാണ്. ആഗസ്‌ത് 25 ന് മുൻപ് രജിസ്റ്റർ ചെയ്‌ത് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നവർക്ക് അവരുടെ ട്രാഫിക് പോയിന്റുകളിൽ നിന്നും നാല് പോയന്റുകൾ കുറക്കും. ഈ ആനുകൂല്യങ്ങൾ 2025 സെപ്റ്റംബർ 25 മുതൽ ഡിജിറ്റൽ രീതിയിൽ ലഭ്യമാകും. ഇതിന് സർവീസ് സെന്ററുകൾ സന്ദർശിക്കേണ്ട ആവശ്യമില്ല.
സുരക്ഷിത വിദ്യാഭ്യാസ വർഷം എന്ന ത്രൈമാസ കാമ്പയിന്റെ ഉത്ഘാടനത്തോടനുബന്ധിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്റ്റിൽ സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ സുരക്ഷാ ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ റോഡ് ഉപയോക്താക്കൾക്കും പ്രതിരോധം, സുരക്ഷ, ഗതാഗത സംരക്ഷണം എന്നിവയെ കുറിച്ച് അവബോധം വളർത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം.
ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. വേഗത പാലിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കൽ, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകൽ, മൊബൈൽ ഫോൺ ഉപയോഗം പോലുള്ള ശ്രദ്ധ തിരിക്കുന്ന പ്രവർത്തനങ്ങൾ, ആംബുലൻസ്, പോലീസ്, ഔദ്യോഗിക വാഹനങ്ങൾ തുടങ്ങി അടിയന്തിര വാഹനങ്ങൾക്ക് വഴിയൊരുക്കാൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.