റിയാദ് : ജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിൽസയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശിയെ കേളി ഇടപെടലിൽ നാട്ടിലെത്തിച്ചു. അൽഖർജിൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ വക്കീൽ കഴിഞ്ഞ രണ്ടുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. തൻ്റെ താമസ സ്ഥലത്ത് നിന്നും കുറച്ചകലെയുള്ളയുള്ള ജോലി സ്ഥലത്തേക്ക് സൈക്കിളിൽ പോകവേ പിന്നിൽ നിന്ന് അതിവേഗത്തിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ചു വീഴുകയും ഇടത് കാലിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. ഇടിച്ച വാഹനം നിർത്താതെ പോയതിനാൽ കൂട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ തൊട്ടടുത്തുള്ള കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തുക്കൾ ഇദ്ദേഹത്തിൻ്റെ സ്‌പോൺസർക്ക് വിവരമറിയിക്കുകയും ചെയ്തു. സ്പോൺസർ വിഷയത്തിൽ ഇടപെട്ടില്ലെന്നുമാത്രമല്ല ഉറൂബ് ആക്കുകയാണ് ചെയ്തത്. ഇടത് കാലിൻ്റെ എല്ല് പൊട്ടിയതിനാൽ തുടർ ചികിത്സക്ക് ഇദ്ദേഹത്തെ റിയാദിലെ അൽ ഇമാൻ ആശുപത്രിയിലേക്ക് മാറ്റി. വക്കീലിന്റെ സുഹൃത്ത് മുഖേന കേളി പ്രവർത്തകൻ നൗഫൽ പുള്ളാടനുമായി ബന്ധപ്പെടുകയായിരുന്നു. നൗഫൽ പുള്ളാടൻ കേളി ജീവകാരുണ്യ പ്രവർത്തകൻ നാസർ പൊന്നാനി മുഖേന ഇന്ത്യൻ എംബസിയിൽ വക്കീലിൻ്റെ വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ഹുറൂബ് ആയതിനാൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് ആവശ്യമായ ഇടപെടൽ എംബസ്സിയിൽ നടത്തി. ആശുപത്രിയിൽ നിന്നും ഡോക്ടർമാരുടെ സമ്മതപ്രകാരം ഫൈനൽ എക്സിറ്റ് അടിക്കുന്നതിനായി എംബസിയിൽ ഹാജരാക്കുകയും വിരലടയാളം രേഖപ്പെടുത്തുന്നതിനാവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. അൽഖർജ് അൽ ദോസരി ക്ലിനിക്കിലെ ജനകീയ ഡോക്ടർ നാസർ വക്കീലിനുവേണ്ട മെഡിക്കൽ യാത്രാ രേഖകൾ തയ്യാറാക്കി നൽകി. ആപത്ത് ഘട്ടത്തിൽ സഹായത്തിനെത്തിയ കേളി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് വക്കീൽ കഴിഞ്ഞ ദിവസം ഫ്ളൈ നാസ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.