ജിദ്ദ: അപൂർവ ഗ്രഹ സംഗമം കാഴ്ച്ചക്ക് നാളെ പുലർച്ചെ സൗദിയും സാക്ഷ്യം വഹിക്കും. വാന നിരീക്ഷകർക്ക് ഇത് കാണുന്നതിനായി ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ജിദ്ദ അസ്ട്രോണമി സൊസൈറ്റി (ജെഎഎസ്) മേധാവി മജീദ് അബു സഹ്‌റ പറഞ്ഞു. ദശലക്ഷക്കണക്കിന് മൈലുകൾ അകലെയുള്ള വ്യാഴവും ചൊവ്വയും അപൂർവമായി ഒത്തുചേരുന്നതിനാൽ രണ്ട് ഗ്രഹങ്ങളും ആകാശത്ത് വളരെ അടുത്ത് ദൃശ്യമാകും.
ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്ര പ്രേമികൾക്ക് അത്ഭുതകരമായ ആകാശ സംഭവമായിരിക്കും പതിറ്റാണ്ടിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ കാഴ്ച്ചകൾ. ചൊവ്വയുടെ ചുവപ്പ് കലർന്ന തിളക്കവുമായി വ്യാഴത്തിൻ്റെ തിളങ്ങുന്ന വെളുത്ത പ്രകാശം കൂടിക്കലരുന്നത് നിരീക്ഷകർക്ക് അപൂർവ്വ കാഴ്ചയാകും. രണ്ടും തമ്മിൽ തൊട്ടുരുമ്മുന്നതായി തോന്നും. 2033 ഡിസംബറിലേ ഇനി സമാന കാഴ്ച്ച ഒരുങ്ങുകയുള്ളു. .
വ്യാഴത്തിൻ്റെ ഏറ്റവും വലിയ നാല് ഉപഗ്രഹങ്ങളും ചൊവ്വയുടെ ഉപഗ്രഹങ്ങളും ഗ്രഹ ജോഡിയ്‌ക്കൊപ്പം ദൃശ്യമാകുന്നതിനാൽ ടെലിസ്‌കോപ്പ് വെച്ചുള്ള കാഴ്ച്ചക്ക് ഭംഗി കൂടും. ജ്യോതിശാസ്ത്രജ്ഞരുടെ സ്വപ്ന സാക്ഷാത്കാരമായി മാറും.
രണ്ട് ഗ്രഹങ്ങളെയും അവയുടെ ഉപഗ്രഹങ്ങളെയും ഒരൊറ്റ ഫ്രെയിമിൽ പകർത്തി അതിശയകരമായ ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വാന നിരീക്ഷകരും ഫോട്ടോ ഗ്രാഫർമാരും.