കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു തൊട്ടു പിന്നാലെയാണ് പരോള്‍. അതേസമയം തെരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവർക്കാണ് പരോൾ അനുവദിച്ചതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്.
പ്രതികൾ പത്ത് പേരും ജയിലിന് പുറത്തെത്തി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസ് കൂടി കൊടി സുനിയുടെ പേരിലുണ്ട്. അതുകൊണ്ടാണ് കൊടി സുനിക്ക് പരോള്‍ ലഭിക്കാതിരുന്നത്. കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള രണ്ട് പേരാണ് പരോള്‍ ലഭിക്കാത്ത മറ്റു പ്രതികൾ. ഇരുവര്‍ക്കും മൂന്നുവര്‍ഷം ശിക്ഷ അനുവദിച്ചശേഷം മാത്രമായിരിക്കും പരോള്‍ നല്‍കുക.
കിര്‍മാണി മനോജ്, ശാഫി, ടി.കെ. രജീഷ് അടക്കമുള്ള പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്. ടി.പി. വധക്കേസ് പ്രതികള്‍ക്ക് നിരന്തരമായി പരോള്‍ അനുവദിക്കുന്നത് വിമാർശനങ്ങളും ഉയർന്നിരുന്നു. കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ നിയമ സഭയിലും വിഷയം ചർച്ചക്ക് കൊണ്ടുവന്നിരുന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാലത്ത് 2013 ദിവസമാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയതെന്ന് നിയമസഭയില്‍ 2022-ല്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയത്തിന് കെ കെ രമയുൾപ്പടെയുള്ള ആർ എം പി നേതാക്കളുടെ പങ്ക് ശ്രദ്ധേയമായിരുന്നു. തൊട്ടു പിന്നാലെയാണ് ടി പി ഘാതകർക്ക് പരോൾ നൽകിയത്.