തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കവുമായി സർക്കാർ. ഗവണ്മെന്റ് സ്‌കൂളുകളിൽ താത്കാലിക ബാച്ച് അനുവദിച്ചു കൊണ്ടാണ് പരിഹാരത്തിന് ശ്രമിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ അലോട്ട്‌മെന്റ് നടത്തുന്ന കാര്യവും സർക്കാർ പരിഗണിക്കും .
സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷവും വിദ്യാർഥികൾക്ക് അപേക്ഷ സമര്‍പ്പിക്കാം. വിദ്യാഭ്യാസ മന്ത്രി 15 വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. മലപ്പുറത്ത് 7,478 സീറ്റുകള്‍ കുറവുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലൈ 31നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബ്രിഡ്ജ് കോഴ്‌സ് നല്‍കി ക്ലാസ്സ് നഷ്ടമാകുന്ന വിദ്യാര്‍ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കും. സീറ്റ് പ്രതിസന്ധി പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപോര്‍ട്ട് പ്രകാരം ആവശ്യമായ നടപടിയെടുക്കും. മലപ്പുറം പ്ലസ് വണിന് നിരവധി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയത്തില്‍ കെ എസ് യു, എം എസ് എഫ്, എ ബി വി പി തുടങ്ങി പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്കു പുറമെ എസ് എഫ് ഐയും എസ് കെ എസ് എസ് എഫ്, എസ് എസ് എഫ് തുടങ്ങിയ സംഘടനകളും സമര രംഗത്തുണ്ട്.