തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെ ഉക്രൈൻ നടത്തിയ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു. തൃശൂർ നായരങ്ങാടി സ്വദേശി സന്ദീപ് (36) ആണ് മരിച്ചത്. റഷ്യന്‍ സൈന്യത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു സന്ദീപ്.
ഏപ്രില്‍ രണ്ടാം തിയ്യതിയാണ് ഏഴു പേരടങ്ങുന്ന സംഘത്തോടൊപ്പം സന്ദീപ് റഷ്യയിലേക്ക് പോയത്. മോസ്കോയില്‍ ഒരു റസ്റ്റോറന്റിലാണ് ജോലി എന്നാണ് സന്ദീപ് വീട്ടിൽ അറിയിച്ചിരുന്നത്. റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും പിന്നീട് കുടുംബത്തെ അറിയിച്ചിരുന്നു.
പാസ്പോര്‍ട്ടും ഫോണും നഷ്ടപ്പെട്ടതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സന്ദീപ് റഷ്യൻ സൈന്യത്തില്‍ ചേര്‍ന്നതായും പൗരത്വം സ്വീകരിച്ചതായും അറിയുന്നുണ്ട്. സൈന്യത്തില്‍ ചേർന്നാൽ പൗരത്വം നൽകുന്ന സമ്പ്രദായം റഷ്യയിലുണ്ട്.
സന്ദീപ് ഉള്‍പ്പെട്ട സംഘത്തിനു നേരെ റൊസ്തോവില്‍ ആക്രമണമുണ്ടായെന്ന് റഷ്യന്‍ മലയാളി വാട്സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ചതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തിങ്കളാഴ്ച എംബസി തുറന്നാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ