മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി പ്രതികരിച്ചു പി വി അൻവർ. ഉന്നത നേതാക്കൾക്ക് പാർട്ടിയിൽ എന്തുമാവാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പാർട്ടിയിൽ അടിമത്തം നിലനിൽക്കുകയാണ്. താഴെ തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടിയിൽ ഒരു വിലയുമില്ല.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങൾ പോലും അദ്ദേഹം അറിയുന്നില്ല. കേരളത്തിൽ ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. ഇതേ രീതിയിൽ പോയാൽ പിണറായി കേരളത്തിന്റെ അവസാന കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയാവുമെന്നും അൻവർ പറഞ്ഞു. മരുമകന് വേണ്ടിയാണോ മുഖ്യമന്ത്രി പലരെയും സംരക്ഷിക്കുന്നത്. പാർട്ടിയിൽ റിയാസ് മാത്രം മതിയോ എന്നും ചിന്തിക്കണം.
അജിത് കുമാർ അങ്കിൾ എന്നാണ് മുഖ്യമന്ത്രിയെ വിളിക്കുന്നത്. എങ്ങിനെയാണ് അവർ ഈ ബന്ധത്തിലേക്ക് വളർന്നതെന്നും അൻവർ ചോദിച്ചു. ഉന്നത നേതാക്കൾക്ക് ഇവിടെ എന്ത് അഴിമതിയും നടത്താം. മുഖ്യമന്ത്രി ഉപജാപ സംഘങ്ങളുടെ പിടിയിലാണ്. ഈ പാർട്ടി ഇവിടെ നിലനിൽക്കണം. ഒരു റിയാസിന് വേണ്ടി ഇ പാർട്ടിയെ നശിപ്പിക്കരുത്.
പാർട്ടി നേതൃത്വത്തിന് ഞാൻ കൊടുത്ത കത്തിന്റെ കോപ്പി എന്റെ സഖാക്കൾക്ക് ഞാൻ തരും. നിങ്ങൾ കത്ത് പരിശോധിക്കൂ എന്നിട്ട് എന്നെ കല്ലെറിയാൻ വരൂ. ഒരു അഗ്നി പർവതത്തിന്റെ മുകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിൽക്കുന്നത്. കെട്ടവരുടെ കൈകളിൽ നിന്നും പാർട്ടിയെ രക്ഷിക്കണം. മുഖ്യമന്ത്രി അറിയാതെ ഈ തോന്നിവാസങ്ങൾ ഇവിടെ നടക്കുമോ പരസ്യമായല്ലേ കരിപ്പൂരിൽ നിന്നും സ്വർണ്ണം അടിച്ചു മാറ്റുന്നത്.
പി ശശിയെ കുറിച്ച് ഒരാൾക്കും അഭിപ്രായമില്ല. മുഖ്യമന്ത്രിക്ക് മാത്രം എന്താണ് അയാളോടിത്ര താല്പര്യം. അജിത്കുമാറിനെ സംരക്ഷിക്കുന്നത് ആർക്കു വേണ്ടിയാണ്. ഒരാൾക്ക് വേണ്ടി മാത്രം ഈ പാർട്ടി സംവിധാനം തകർക്കണോ എന്ന് പാർട്ടി സഖാക്കൾ തീരുമാനിക്കണം.