തിരുവനന്തപുരം: ഒരു രാജ്യം, ഒരു തെരെഞ്ഞെടുപ്പ് എന്ന കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ പരിഷ്‌കാരണത്തിനെതിരെ ഐക്യകണ്ഡേന പ്രമേയം പാസ്സാക്കി കേരളം. മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്ററി കാര്യ മന്ത്രി എം ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
രാജ്യത്തിൻറെ വൈവിധ്യങ്ങളുടെ പാരമ്പര്യം തകർക്കാനുള്ള കുല്സിത ശ്രമമാണ് ഇതിന് പിന്നലെന്ന് പ്രമേയം പറയുന്നു. സംസ്ഥാന സർക്കാരുകളെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും പ്രതിനിധികളെ തെഞ്ഞെടുത്തയച്ച ജനങ്ങളെ അവഹേളിക്കുന്നതാണിത്. ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണിതെന്നും പ്രമേയം പറയുന്നു.
രാജ്യത്തെ തെരഞ്ഞെടുപ്പുകളെ കേവലം സാമ്പത്തിക ചെലവുകളായി മാത്രം കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ ചിന്താഗതിയിൽ നിന്നാണ് ഇത്തരം ആശയങ്ങൾ വന്നു ചേരുന്നതെന്നും പ്രമേയം പറയുന്നു.
രാജ്യത്തെ തെരെഞ്ഞെടുപ്പുകളെല്ലാം ഒരേ സമയം നടത്താനുള്ള ശുപാർശ ഭരണഘടനയുടെ അന്തസത്തക്ക് യോജിക്കാത്തതും ഭരണഘടനാ വിരുദ്ധവുമാണ്. ആർ എസ് എസ് ബി ജെ പി അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും പ്രമേയം വ്യക്തമാക്കുന്നു.