റാഞ്ചി : ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനെത്തിയ നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തിയുടെ പേഴ്‌സ് ചൊവ്വാഴ്ച ധൻബാദിൽ മോഷണം പോയി. ബി.ജെ.പിയുടെ താരപ്രചാരകനായ മിഥുൻ ചക്രവർത്തി, ധൻബാദിലെ ബി.ജെ.പി സ്ഥാനാർഥി നിർസ അപർണ സെൻഗുപ്തയെ പിന്തുണച്ച് കാലിയസോളിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാൻ പോയ സമയത്താണ് മോഷണം നടന്നത്.
താരത്തെ ഒരു നോക്ക് കാണാൻ റാലിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി ആളുകൾ ചക്രവർത്തിയുടെ ചിത്രങ്ങൾ എടുക്കുവാൻ സ്റ്റേജിൽ കയറിയാതായി അവിടെ നിന്നുള്ള വീഡിയോകളിൽ കാണാം. ഈ സമയത്താണ് ചക്രവർത്തിയുടെ പേഴ്‌സ് മോഷ്ടിക്കപ്പെട്ടത്. വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലന്ന് ആരോപണമുണ്ട്.
“മിഥുൻ ദായുടെ പേഴ്‌സ് മോഷ്ടിച്ചവർ അത് അയാൾക്ക് തിരികെ നൽകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” റാലിക്കിടെ സംഘാടകരിലൊരാൾ അറിയിച്ചു. ആളുകളോട് സ്റ്റേജിൽ നിന്ന് ഇറങ്ങാനും അവർ അഭ്യർത്ഥിച്ചു.
റാലി സ്ഥലത്ത് വെച്ചു ചക്രവർത്തിയുടെ പേഴ്‌സ് കണ്ടെത്താനായില്ല. അദ്ദേഹം പരിപാടിയിൽ നിന്ന് നേരത്തെ മടങ്ങുകയും ചെയ്‌തു.
എന്നാൽ പേഴ്‌സ് മോഷ്ടിക്കപ്പെട്ടുവെന്നത് ബിജെപി നിഷേധിച്ചു. പേഴ്‌സ് സൂക്ഷിച്ച സ്ഥലം മറന്ന് പോയതാണെന്നും പിന്നീട് അത് തിരിച്ചുകിട്ടിയെന്നും അവർ വ്യക്തമാക്കി. “പോക്കറ്റടിക്ക് ഒരു കേസും ഉണ്ടായിരുന്നില്ല.കാണാതായ പേഴ്‌സ് പിന്നീട് കണ്ടെത്തി, ”ബിജെപിയുടെ ധൻബാദ് ജില്ലാ പ്രസിഡൻ്റ് ഘനശ്യാം ഗ്രോവർ പറഞ്ഞു.