ഹൈദരാബാദ്: എതിരില്ലാതെ രണ്ട് ഗോളുകൾക്ക് ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. തുർച്ചയായ മൂന്നാം ജയത്തോടെയാണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം.
ഡെക്കാൻ അരീന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 40 -ാം മിനിറ്റിൽ മുഹമ്മദ് അസ്ജലും 54-ാം മിനിറ്റിൽ നസീബ് റഹ്‌മാനുമാണ് കേരളത്തിന്റെ ഗോളുകൾ നേടിയത്. ഈ ടൂർണമെന്റിൽ മുഹമ്മദ് അസ്ജലിന്റെ മൂന്നാം ഗോളും നസീബ് റഹ്‌മാന്റെ രണ്ടാം ഗോളുമാണ് ഇന്ന് നേടിയത്. അഡീഷയുടെ ആക്രമങ്ങളെ ചെറുത്തുനിന്ന കേരളത്തിന്റെ ക്യാപ്റ്റൻ സഞ്ജു ഗണേശായിരുന്നു ഇന്നത്തെ കളിയിലെ ശ്രദ്ധാ കേന്ദ്രം.
കേരളം മൂന്ന് ജയത്തോടെ ഒമ്പത് പോയിൻറ് നേടിയാണ് ക്വാർട്ടറിൽ സീറ്റ് ഉറപ്പിച്ചത്. ഗ്രൂപ് ബിയിൽ രണ്ട് മത്സരം കൂടി ഇനി ബാക്കിയുണ്ട്. ആദ്യ മത്സരത്തിൽ കേരളം ഗോവയെയും (4-3) രണ്ടാം മത്സരത്തിൽ മേഘാലയയെയും (1-0)തോല്പിച്ചിരുന്നു. ഇനി ഡൽഹിയെയും തമിഴ്‌നാടിനെയുമാണ് കേരളത്തിന് നേരിടാനുള്ളത്.



