ഹായില്‍: ഇന്ത്യാ രാജ്യത്ത് നിയമമായി മാറിയ വഖ്‌ഫ് ഭേദഗതിക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) ഹായില്‍ സോണ്‍ കമ്മറ്റി സംഘടിപ്പിച്ച വിചാര സദസ്സ് ആവശ്യപ്പെട്ടു. മത സ്ഥാപനങ്ങളുടെ സ്വതന്ത്ര്യവും സുതാര്യവുമായ ഇടപെടലുകൾ നില നിർത്തേണ്ട പ്രധാനപ്പെട്ട ഘടകമായ വഖ്‌ഫ് ബോർഡുകളുടെ സ്വത്വവും കാര്യക്ഷമതയും തകർക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
വഖ്‌ഫ് ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന നിയമ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ തുടർനടപടികൾ ഇടക്കാല ഉത്തരവിലൂടെ വിലക്കിയത് ഭരണഘടനാ മൂല്യങ്ങളും മതസ്വാതന്ത്ര്യവും ലംഘിക്കുന്ന ഫാസിസ്റ്റ് നിലപാടുകൾക്കെതിരെയുള്ള ശക്തമായ പ്രഹരമാണ്. മത സ്വാതന്ത്ര്യവും സമുദായങ്ങളുടെ ഭരണാധികാരവും സംരക്ഷിക്കുന്നതിൽ സുപ്രീംകോടതിയുടെ ഇടപെടൽ പ്രതീക്ഷ നല്‍കുന്നതാണെന്നും സംഗമം അഭിപ്രായപ്പെട്ടു. ഹായില്‍ ഹബീബ് കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന സംഗമം ഐ. സി. എഫ് സൗദി നോര്‍ത്ത് ചാപ്റ്റര്‍ ഡെപ്യൂട്ടി പ്രസിഡന്‍റ് മുനീർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു.
ആര്‍. എസ്. സി സോണ്‍ ചെയര്‍മാന്‍ ഷാജഹാൻ അസ്ലമി ആറാട്ടുപുഴ അധ്യക്ഷനായ സംഗമത്തിൽ അബ്ദു സലാം സഅദി പാവുക്കോണം, റഷീഖ് വിളയൂര്‍ എന്നിവർ വിഷയാവതരണം നടത്തി. അബ്ദുല്ല മുസ്ലിയാര്‍ കണ്ണൂര്‍, ഹസന്‍ സഖാഫി, ശുഐബ് കോണിയാത്ത്, റഹീം കായംകുളം, അസ്‌ലം കളത്തിങ്ങല്‍ എന്നിവർ സംബന്ധിച്ചു. അസീസ് കൊടിയത്തൂര്‍ സ്വാഗതവും റഹീം ഇരിങ്ങാവൂര്‍ നന്ദിയും പറഞ്ഞു.
റിപ്പോർട്ട് – അഫ്സൽ കായംകുളം



