ടെഹ്‌റാൻ: ഇസ്രയേലിനെ സൈനികമായി സഹായിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമങ്ങൾക്ക് ശേഷമാണ് സൈന്യത്തിന്റെ പ്രസ്‌താവന.
ഇസ്രായേലിലേക്ക് വിമാനമാർഗമോ കപ്പൽ മാർഗമോ സൈനിക സഹായം നൽകുന്ന ഏതൊരു രാജ്യത്തെയും ഇറാനെതിരായ ആക്രമണത്തിലെ പങ്കാളിയായി കണക്കാക്കുമെന്ന് സൈന്യം അറിയിച്ചു. അവരെ ഇറാൻ സൈന്യം ലക്ഷ്യം വെക്കുകയും ചെയ്യുമെന്ന് ഇറാൻ സൈനിക വക്താവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശത്തിന്റെ പറയുന്നു.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതോടെ പശ്ചിമേഷ്യയിലെ പ്രതിസന്ധി രൂക്ഷമാവുകയാണ്. നതാൻസ്, ഫെർദോ, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഉഗ്ര പ്രഹര ശേഷിയുള്ള യുഎസ് ബി2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു അമേരിക്കയുടെ ആക്രമണം
ആക്രമണം നടത്തിയായ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഇനി സമാധാനത്തിൻറെ യുഗമാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പത്താം ദിവസമാണ്. അമേരിക്ക ഇസ്രയേലിനോട് ചേർന്ന് ഇറാനെ ആക്രമിക്കുന്നത്.
ആണവകേന്ദ്രങ്ങൾ ആക്രമിച്ചത് പിന്നലെ ഇറാൻ ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുന്നുണ്ട്. 30 ഓളം മിസൈലുകൾ ഇസ്രായേലിലെ പ്രധാന കേന്ദ്രങ്ങളിൽ ഇറാൻ വർഷിച്ചിട്ടുണ്ട്