തിരുവനന്തപുരം: കൊല്ലത്ത് സ്‌കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നല്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോടാണ് ആവശ്യപ്പെട്ടത്.
സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് മന്ത്രി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ആരെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു,
കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം തരം വിദ്യാർഥി മിഥുൻ (13) ആണ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടയിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. കാൽ വഴുതിയ മിഥുൻ ഇലക്ട്രിക്ക് കമ്പിയിൽ പിടിക്കുകയായിരുന്നു. സ്‌കൂൾ സഹപാഠികളും അധ്യാപകരും ചേർന്ന് കുട്ടിയെ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്‌കൂൾ അധികൃതരും കെഎസ്ഇബിയും പരസ്പരം പഴി ചാരുകയാണ്.