തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെ സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാധ്യമപ്രവർത്തകനും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ മുൻ അഡീഷണൽ സെക്രട്ടറിയുമായിരുന്ന കെ എം ഷാജഹാനെ റൂറൽ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ചെങ്ങമനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ആക്കുളത്തെ വീട്ടിൽ വെച്ചാണ് ഷാജഹാനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഷൈനിന്റെ പേര് പരാമർശിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോയാണ് അറസ്റ്റിന് കാരണമായത്.
നേരത്തെ ഷൈനിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് ഷാജഹാനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. വിവാദ സൂക്ഷിച്ച കാർഡ് ഷാജഹാൻ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. എന്നാൽ ഷാജഹാന്റെ ഫോൺ നേരത്തെ പിടിച്ചെടുത്തെങ്കിലും മെമ്മറി കാർഡ് നൽകാൻ ഷാജഹാൻ തയ്യാറായിരുന്നില്ല. വീഡിയോവിൽ ഷൈനിൻറെ പേര് പരാമർശിച്ചിട്ടില്ലെന്ന് ഷാജഹാൻ അന്വേഷണ സംഘത്തോട് ആവർത്തിച്ചിരുന്നു.
പുതിയ വീഡിയോവിൽ വീണ്ടും ഷൈനിന്റെ പേര് പരാമർശിച്ച് അധിക്ഷേപം നടത്തിയതോടെ ഷൈൻ പുതിയ പരാതി നൽകി. ഈ പരാതിയിൽ റൂറൽ സൈബർ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്‌താണ് പോലീസ് ഷാജഹാനെ അറസ്‌റ്റ് ചെയ്‌തത്. അറസ്റ്റിന് ശേഷം വൈദ്യ പരിശോധന പൂർത്തിയാക്കി. അന്വേഷണം തുടരുകയാണ്.