റിയാദ് : മുതിർന്ന സിപിഐഎം നേതാവായിരുന്ന അഴീക്കോടൻ രാഘവൻ്റെ അൻപത്തി മൂന്നാം ചരമവാർഷികം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
ജനങ്ങളുടെ നീതിക്ക് വേണ്ടി പോരാടിയതിന്റെ പേരിൽ നിരവധി പോലീസ് മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും, നീണ്ട ജയിൽ വാസത്തിനും ഇരയായവാരാണ് ഇടതുപക്ഷ പ്രവർത്തകർ. അത്തരത്തിൽ മർദ്ദനമേറ്റ പ്രസ്ഥാനം ഭരണം കയ്യാളുമ്പോൾ ജനസൗഹൃദപരമായ രീതിയിൽ പോലീസിനെ നയിക്കാൻ ഇടത് സർക്കാർ നിരവധി നടപടികൾ കൈകൊണ്ടു. 2016 മെയ് മുതൽ 2025 സെപ്‌തംബർ വരെ 144 പൊലീസുകാരെയാണ് വിവിധ നടപടികളുടെ ഭാഗമായി സേനയിൽ സർക്കാർ പിരിച്ചുവിട്ടത്. അത്തരത്തിലൊരു നടപടി യുഡിഎഫ് നേതൃത്വം നൽകിയിട്ടുള്ള ഭരണത്തിലുണ്ടായിട്ടില്ല.
ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷക സംവിധാനമായി കേരള പൊലീസ് മാറി. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ പോലീസും കേരളത്തിന്റേതാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സേനയെ ആകെ മോശമാക്കി ചിത്രീകരിക്കുകയാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ചെയ്യുന്നതെന്നും അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ചില്ല സഹ കോർഡിനേറ്റർ നാസർ കാരക്കുന്ന്, കുടുംബ വേദി പ്രസിഡണ്ട് പ്രിയ വിനോദ്, കേളി കേന്ദ്രകമ്മറ്റി അംഗങ്ങളായ നൗഫൽ സിദ്ധീഖ്, പ്രദീപ് ആറ്റിങ്ങൽ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. കുടുംബ വേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും, രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് നന്ദിയും പറഞ്ഞു.