ജറുസലേം: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പാർലമെന്റിൽ പ്രസംഗിക്കുന്നതിനിടെ എംപിമാരുടെ പ്രതിഷേധം. പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നതോടെ ട്രംപിന് പ്രസംഗം നിർത്തി വെക്കേണ്ടി വന്നു. ട്രംപ് പ്രസംഗം തുടരുന്നതിനിടെ പ്രതിഷേധിച്ച ഓഫർ കസിഫിനെ സുരക്ഷാ വിഭാഗം വളഞ്ഞു നീക്കി. ഇതിന് പിന്നാലെ ഫലസ്‌തീനെ അംഗീകരിക്കുക എന്നെഴുതിയ പ്ലക്കാർഡുയർത്തിയ ഒഡെയെ ബലം പ്രയോഗിച്ചു നീക്കി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് ട്രംപ് പാർലമെന്റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പാർലമെന്റിനെ അഭിസംബോധ ചെയ്യവേ ട്രംപ് പറഞ്ഞു. ഇത് യുദ്ധത്തിന്റെ മാത്രം അവസാനമല്ല. മരണവും ഭീകരവാദവും ഇവിടെ അവസാനിച്ച് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാലഘട്ടത്തിന്റെയും തുടക്കമാണെന്നും ട്രംപ് പറഞ്ഞു. നെതനയാഹുവിന്റെ ധീരതയും ട്രംപ് അകമഴിഞ്ഞ് പുകഴ്ത്തി.
തുടർന്ന് മോചിതരായ ബന്ധുകളുടെ കുടുംബാംഗങ്ങളിൽ ചിലരുമായി കൂടിക്കാഴ്‌ച നടത്തിയ ട്രംപ് ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഈജിപ്തിലേക്ക് പോയി. ഗാസയിലെ സമാധാന അന്തരീക്ഷം ചർച്ച ചെയ്യാൻ അമേരിക്കയും ഈജിപ്‌തും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ കാര്യ സഹമന്ത്രി വാർഡൻ സിംഗ് പങ്കെടുക്കുന്നുണ്ട്.



