തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രവുമായി ബന്ധപ്പെട്ട് സി.പി.ഐ. കടുപ്പിച്ച നിലപാടിന് മുന്നിൽ സി.പി.എം. വഴങ്ങാൻ ഒരുങ്ങുന്നു. പദ്ധതിയിൽനിന്ന് പിൻമാറ്റം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിന് കത്തയക്കാൻ സംസ്ഥാന തലത്തിൽ ആലോചന നടക്കുന്നു. ധാരണാപത്രത്തിലെ കരിക്കുലം, സ്കൂളുകളുടെ ഘടനാമാറ്റം തുടങ്ങിയ വിവാദ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടും.
സി.പി.ഐയുടെ ആവശ്യം അനുസരിച്ച് പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് കത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനാണ് സി.പി.എം. തീരുമാനിച്ചിരിക്കുന്നത്. ഈ സമവായ നിർദ്ദേശം സി.പി.ഐക്ക് മുന്നിൽ വെക്കാൻ സി.പി.എം. നീക്കം തുടങ്ങി. വിഷയം ചർച്ച ചെയ്യാനായി ഉടൻ തന്നെ മുന്നണി യോഗവും ചേരും.
സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജയുമായി സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിക്കുകയും ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് ദേശീയ നേതാക്കൾ സൂചിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ ശക്തമായ എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണ് സി.പി.എം. തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറെടുക്കുന്നത്.



