ഹൈദരാബാദ്: മുതിർന്ന കർഷക നേതാവും സി.പി.എം. മുൻ ആന്ധ്രാപ്രദേശ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സമിനേനി രാമറാവുവിന്റെ കൊലപാതകത്തെ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി ശക്തമായി അപലപിച്ചു.
തെലങ്കാനയിലെ ഖമ്മം ജില്ലയിൽ സമിനേനിയുടെ ജന്മഗ്രാമമായ പതർലപ്പാടുവിൽ ഇന്ന് പുലർച്ചെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ഗുണ്ടകളാണെന്ന് എം.എ. ബേബി ആരോപിച്ചു. അക്രമികളെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സാമിനേനി രാമറാവു. പ്രഭാത നടത്തത്തിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഖമ്മം പോലീസ് കമ്മീഷണർ സുനിൽ ദത്ത് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പൊറ്റിനേനി സുദർശൻ, പൊന്നം വെങ്കിടേശ്വര റാവു ഉൾപ്പെടെയുള്ള നേതാക്കൾ രാമറാവുവിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈയിൽ ഹൈദരാബാദിൽ സി.പി.ഐ. നേതാവും വെടിയേറ്റ് മരിച്ചിരുന്നു



