പട്‌ന: രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, മഹാസഖ്യവും എൻഡിഎയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്.
നാളെ രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഇത്തവണ ബിഹാറിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. മിക്ക എക്‌സിറ്റ് പോളുകളും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎക്ക് മുൻതൂക്കം പ്രവചിക്കുമ്പോഴും, തേജസ്വി യാദവിന്റെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള മഹാസഖ്യം അട്ടിമറി വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
എല്ലാ കുടുംബങ്ങളിലും ഒരാൾക്ക് സർക്കാർ ജോലി എന്ന വാഗ്ദാനമാണ് മഹാസഖ്യം പ്രധാനമായും മുന്നോട്ട് വെച്ചത്. വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ചിത്രം മാറുമെന്നും യുവാക്കളുടെയും തൊഴിലില്ലാത്തവരുടെയും പിന്തുണ തങ്ങൾക്കാണെന്നുമാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ.



