മദീന: സൗദി അറേബ്യയിലെ മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമർന്ന് 40-ഓളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിലെ തീർഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്ത് സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യൻ സമയം പുലർച്ചെ 1.30) അപകടമുണ്ടായത്.
ബസ്സിൽ ആകെ 43 ഹൈദരാബാദ് സ്വദേശികളാണ് ഉണ്ടായിരുന്നത്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് തൽക്ഷണം തീപിടിക്കുകയായിരുന്നു. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണ് ഉൾപ്പെടുന്നത്. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടതായും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബസിലുണ്ടായിരുന്നവർ മുഴുവൻ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.



