മദീന: ഉംറ ബസ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ തുടർ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള തെലങ്കാന സംഘം മദീനയിലെത്തി. സൗദി അറേബ്യയിലെ മദീനക്ക് സമീപം ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നിരവധി ഇന്ത്യക്കാർ മരണപ്പെട്ടിരുന്നു. ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങളെ സഹായിക്കാനും നടപടികൾ ഏകോപിപ്പിക്കാനുമായി തെലങ്കാന സർക്കാരാണ് പ്രത്യേക സംഘത്തെ മദീനയിലേക്ക് അയച്ചത്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി ബി. ഷാഫിയുള്ള, എ.ഐ.എം.ഐ.എം. എം.എൽ.എ. മജീദ് ഹുസൈൻ എന്നിവരുമുണ്ട്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും തെലങ്കാനയിൽ നിന്നുള്ളവരാണ്. എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചാണ് അപകടമുണ്ടായത്.
ഒരു കുടുംബത്തിലെ 18 പേരുൾപ്പെടെ 45 ഇന്ത്യൻ തീർത്ഥാടകരാണ് ദുരന്തത്തിൽ മരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ. പരിശോധന ആവശ്യമായതിനാൽ, സൗദി അധികൃതരുമായി സഹകരിച്ച് മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ സൗദിയിൽവെച്ച് തന്നെ നടത്താനുള്ള ക്രമീകരണങ്ങൾ സംഘം ഏകോപിപ്പിക്കും. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം എക്സ്ഗ്രേഷ്യ സഹായധനം നൽകാനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നിർദേശം നൽകിയിട്ടുണ്ട്.



