റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ചരിത്രപരമായ ദ്വിദിന സന്ദർശനത്തിനായി യു.എസിലെത്തി. വാഷിംഗ്ടണിൽ വിമാനമിറങ്ങിയ അദ്ദേഹത്തിന് വൈറ്റ് ഹൗസിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈനിക ബഹുമതികളോടെ ഊഷ്മളമായ വരവേൽപ് നൽകി. പ്രതിരോധം, വ്യാപാരം, ഊർജം, സാങ്കേതികവിദ്യ (എ.ഐ., ആണവോർജം) എന്നീ മേഖലകളുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകളും വൻകിട കരാറുകളും സന്ദർശനത്തിന്റെ അജണ്ടയിലുണ്ട്.
48 എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടേക്കുമെന്നാണ് സൂചന. ഗസ്സയിലെ സ്ഥിതി സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതും ചർച്ചാവിഷയമാകും. രണ്ടാം ദിനം ജോൺ എഫ്. കെന്നഡി സെന്ററിൽ നടക്കുന്ന സൗദി-അമേരിക്കൻ നിക്ഷേപ സമ്മേളനത്തിൽ, യു.എസ്. എ.ഐ., സാങ്കേതികവിദ്യാ മേഖലകളിൽ സൗദിയുടെ ഒരു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.



