കോഴിക്കോട്: 2020-ലെ വിമാന അപകടത്തെ തുടർന്ന് സർവീസ് നിർത്തിവെച്ച സഊദി എയർലൈൻസ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരികെ എത്താൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് നടപടികളും സഊദി എയർലൈൻസിനായുള്ള സെക്യൂരിറ്റി നടപടികളും പൂർത്തിയാക്കിക്കഴിഞ്ഞു.
കൂടാതെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതിയും ലഭിച്ചതായാണ് വിവരം. വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ നിലവിലുള്ള വിലക്ക് കാരണം, എയർബസ് 321 നിയോ പോലുള്ള അനുയോജ്യമായ വിമാനങ്ങളായിരിക്കും സർവീസിനായി ഉപയോഗിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. സഊദി സെക്ടറിലേക്ക് കൂടുതൽ യാത്രക്കാരുള്ള പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഈ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്.



