പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ. വൻ വിജയം നേടിയതിനെത്തുടർന്ന് നിതീഷ് കുമാർ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഒരുപക്ഷേ ഇനിയാർക്കും തകർക്കാൻ കഴിയാത്ത റെക്കോർഡാണിത്. മുഖ്യമന്ത്രിയും 18 മന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാരും അടങ്ങുന്ന പുതിയ മന്ത്രിസഭക്കാണ് പാറ്റ്നയിലെ ഗാന്ധി മൈതാനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ.പി. നദ്ദ, രാജ്നാഥ് സിങ്, ധർമേന്ദ്ര പ്രധാൻ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്ത് 202 സീറ്റുകൾ തൂത്തുവാരിയാണ് എൻ.ഡി.എ. അധികാരം നിലനിർത്തിയത്. 89 സീറ്റുകൾ നേടിയ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ജെ.ഡി.യു 85 സീറ്റുകളും ലോക് ജനശക്തി 19 സീറ്റുകളും നേടി.



