ന്യൂഡൽഹി: തീവ്ര വോട്ടർപട്ടികയുടെ (എസ്ഐആർ) പരിഷ്‌കണം ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാരും രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ബീഹാറിലെ എസ്ഐആർ കേസുകൾ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഈ ഹരജികൾ പരിഗണിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, നിലവിലെ എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. മുസ്ലീം ലീഗ്, കോൺഗ്രസ്, സി.പി.എം., സി.പി.ഐ. ഉൾപ്പെടെയുള്ള പാർട്ടികൾ എസ്ഐആർ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ വാദിക്കുന്നു.
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് സ്റ്റേ നേടുകയാണ് സി.പി.എം. ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രധാന ആവശ്യം. നേരത്തെ, സമാനമായ കേസുകളിൽ സ്റ്റേ നൽകണമെന്ന ആവശ്യം ബീഹാറിൽ കോടതി അംഗീകരിച്ചിരുന്നില്ല. 2002-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയുള്ള ഈ പരിഷ്‌കരണം അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം വിലയിരുത്തിയിരുന്നു. കേരള സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ഹാജരാകും.



