അബുജ: നൈജീരിയയിലെ നൈഗർ നോർത്ത് സെൻ്ററിലുള്ള സെൻ്റ് മേരീസ് കാത്തലിക് സ്കൂളിൽ തോക്കുധാരികൾ അതിക്രമിച്ചു കയറി 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ചയായിരുന്നു സംഭവം. 10 നും 18 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ആണ് തട്ടിക്കൊണ്ടുപോയതെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സി.എ.എൻ.) അറിയിച്ചു. ആക്രമണത്തിനിടെ 88 കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെ പിടികൂടി. ആക്രമണത്തിൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ വെടിയേറ്റ് മരിക്കുകയും ചെയ്‌തു.
അയൽ സംസ്ഥാനമായ കെബ്ബിയിലെ മാഗ പട്ടണത്തിലെ സെക്കൻഡറി സ്‌കൂളിൽ നിന്ന് 25 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെയാണ് സമാനമായ ഈ കൂട്ട തട്ടിക്കൊണ്ടുപോകൽ. സ്‌കൂൾ വിദ്യാർഥികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കുട്ടികളെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനായി പ്രാദേശിക സ്ക്വാഡുകളെയും പ്രത്യേക സേനയെയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.



