അടൂർ: ആറാം ക്ലാസിൽ പഠിക്കുമ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേസിലെ രണ്ട് പ്രതികളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം മല്ലിക കലതിക്കാലായിൽ മേലേ തുണ്ട് വീട്ടിൽ രാജൻ (52), ചാരും മൂട് ഇടക്കുന്നം നടയുടെ കിഴക്കേതിൽ വീട്ടിൽ വിഷ്ണു എസ് (33) എന്നിവരാണ് അറസ്റ്റിലായത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) കൗൺസിലിംഗിനിടെ കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



