ഒതായി: ഏറെ കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ, ഒന്നാം പ്രതി മലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. 1995 ഏപ്രിൽ 13-ന് ഒതായി അങ്ങാടിയിൽ വെച്ച് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
അതേസമയം, മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. പി.വി. അൻവറിന്റെ സഹോദരിയുടെ മകനും കേസിലെ മൂന്നാം പ്രതിയുമായ മലങ്ങാടൻ ഷെരീഫ്, 17-ാം പ്രതി മുനീബ്, 19-ാം പ്രതി കബീർ എന്ന ജാബിർ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. നേരത്തെ കേസിൽ രണ്ടാം പ്രതിയായിരുന്ന എം.എൽ.എ. പി.വി. അൻവർ ഉൾപ്പെടെ 21 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.



