ഹോങ്കോങ്: എട്ടു പതിറ്റാണ്ടിനിടെ ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു. തായ് പോയിലെ വാങ് ഫുക് കോർട്ട് എസ്റ്റേറ്റിലെ 32 നിലകളുള്ള എട്ട് ടവറുകളാണ് ബുധനാഴ്ച ആരംഭിച്ച തീപിടിത്തത്തിൽ തകർന്നത്. കെട്ടിടത്തിൻ്റെ പുറം ഭിത്തികളിൽ ഉപയോഗിച്ച കത്തുന്ന വസ്തുക്കളും ജനലുകൾ തടസ്സപ്പെടുത്തിയ ഫോം ബോർഡുകളും തീ അതിവേഗം പടരാൻ കാരണമായെന്ന് പോലീസ് അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന മുള സ്കാർഫോൾഡിങ്ങുകൾ തീ പടർന്നതിൻ്റെ വേഗത കൂട്ടി. കെട്ടിടത്തിലെ താമസക്കാരിൽ അധികവും ഫിലിപ്പീനികളും ഇന്തോനേഷ്യക്കാരുമായ കുടിയേറ്റ ഗാർഹിക തൊഴിലാളികളാണ്. തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രസ്റ്റീജ് കൺസ്ട്രക്ഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ നരഹത്യ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 279 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.



