കൊച്ചി: 2017-ൽ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മണികണ്ഠൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യലഹരിയിൽ ഇയാൾ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.
പോലീസ് കസ്റ്റഡിയിൽനിന്ന് പുറത്തുവന്നതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇയാളെ പോലീസ് വീട്ടിലേക്ക് അയച്ചു.
പൾസർ സുനി ഒന്നാം പ്രതിയായ ഈ കേസിൽ, എട്ടാം പ്രതി നടൻ ദിലീപാണ്. ഈ കേസിന്റെ വിധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ എട്ടിന് പ്രഖ്യാപിക്കാനിരിക്കെയാണ് മണികണ്ഠന്റെ ആത്മഹത്യാശ്രമം.



