കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ഒന്നരമാസം കൂടി സമയം അനുവദിച്ചു. കേസിൻ്റെ വ്യാപ്തിയും സങ്കീർണ്ണതയും കണക്കിലെടുത്താണ് ദേവസ്വം ബെഞ്ചിൻ്റെ ഈ ഉത്തരവ്. 2014 മുതൽ 2025 വരെയുള്ള ദേവസ്വം ബോർഡിന്റെ ഇടപാടുകൾ അന്വേഷിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. എസ്. ശശിധരൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
ശാസ്ത്രീയ പരിശോധനകൾക്കായി ദ്വാരപാലക ശിൽപങ്ങളിൽ നിന്നടക്കം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്ന് വിലയിരുത്തിയ കോടതി, കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെന്നും അറിയിച്ചു. അന്വേഷണം അതീവ ജാഗ്രതയോടെ തുടരണമെന്നും, ശബരിമലയിലെ പവിത്രമായ വസ്തുക്കൾ സംരക്ഷിക്കാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് ഇനി ജനുവരി അഞ്ചിന് വീണ്ടും പരിഗണിക്കും



