തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് ജില്ലകളിൽ പൂർത്തിയായി. വൈകീട്ട് ആറ് മണിവരെയുള്ള കണക്കുകൾ പ്രകാരം 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ് (73.16%). ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് (65.74%). മറ്റ് ജില്ലകളിലെ പോളിങ് ശതമാനം: കൊല്ലം (69.11%), പത്തനംതിട്ട (65.78%), കോട്ടയം (69.50%), ഇടുക്കി (70.00%), ആലപ്പുഴ (72.57%). വൈകീട്ട് ആറ് മണിക്ക് മുമ്പ് ക്യൂവിൽ നിന്നവർക്കെല്ലാം വോട്ട് രേഖപ്പെടുത്താൻ അവസരം നൽകി.
ഇന്ന് മൂന്ന് കോർപ്പറേഷനുകൾ, 39 മുനിസിപ്പാലിറ്റികൾ, 7 ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 11,168 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉൾപ്പെടെ നിരവധി മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി.
രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ നടക്കും. ഈ ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു.



