കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് വടക്കൻ ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറ് മണി വരെ തുടരും.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് ജനവിധി. ആകെ 1.53 കോടി വോട്ടർമാർ വോട്ടവകാശം വിനിയോഗിക്കും. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 18,274 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പലയിടത്തും ഇ.വി.എം. തകരാറുകൾ കാരണം പോളിംഗ് ആരംഭിക്കാൻ വൈകി.
2,055 പ്രശ്നബാധിത ബൂത്തുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിലെ ഒരു ബൂത്തിൽ ഇന്ന് റീപോളിംഗ് നടക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം.



